നബിദിനാഘോഷം: വഹാബികളുടെ ഇരട്ടത്താപ്പുകൾ


" നബിദിനമാഘോഷിച്ച 'നദ് വത്തു വഹാബികൾ' സ്വർഗക്കാരും, നബിജന്മമാഘോഷിക്കുന്ന   സുന്നി മുസ്‌ലിംകൾ നരകക്കാരും " എന്ന വഹാബികകളുടെ ഇരട്ടത്താപ്പിന് മറുപടി :-

1 - നബിയുടെ ജനനത്തിനു ഒരു പ്രത്യേകതയുമില്ല, കർമം നോക്കിയാണ് നബിയെ വിലയിരുത്തേണ്ടത് എന്ന ''നദ് വത്തു''കാരുടെ സമീപ കാല വാദം, നബിയുടെ  "രിസാലത്തി"നെ കുറിച്ചുള്ള അവരുടെ അജ്ഞതയും  അന്ധവിശ്വാസവുമാണ്. 

രിസാലത്തിന്റെയും റസൂലിന്റെയും സവിശേഷത കേവലം കർമഫലമല്ല.  അതു അല്ലാഹു ആദ്യമേ ഔദാര്യമായി  നൽകുന്നതാണ്. 

'നബിയുടെ ജനനം' ചരിത്രത്തിലെ എറ്റവും വലിയ അനുഗ്രഹവും  അവിസ്മരണീയവുമാണെന്ന്  ഖുർആനും ഹദീസും ചരിത്ര സാക്ഷ്യവും  പഠിപ്പിച്ചതാണ്. 

 സാധാരണ ഗതിയിൽ കർമ ഫലം കൊണ്ടാണ് മഹത്വം കിട്ടുന്നതെങ്കിലും, നബിമാർ കർമ്മത്തിലൂടെ നബിത്വം ആർജിച്ചവരല്ല. അല്ലാതെ തന്നെ അവർ വിശുദ്ധാത്മാക്കളും സവിശേഷക്കാരുമാണ്. അവരുടെ മഹത്വം കർമ ഫലത്താൽ മാത്രം ഉണ്ടായതല്ല. 

 നബിയുടെ ജനനത്തിൽ പുതുമയോ, ഉമ്മത്തിനു അനുഗ്രഹമോ ഇല്ലെന്നുള്ള "നദ് വത്തു മുജാഹിദു"കളുടെ നിലപാട് യഥാർത്ഥത്തിൽ 
" محمد رسول الله"
 യുടെ പൊരുളിനെ നിഷേധിക്കലാണ്. 

2 - അഖീഖത്തെന്നാൽ ജനനത്തിന്റെ സന്തോഷവും നന്ദി പ്രകടമാക്കലുമാണല്ലോ. ഇതുപക്ഷേ  ആവർത്തിക്കാറില്ല. എന്നാൽ നബി തങ്ങളുടെ പ്രസവത്തിന്റെ ഏഴാം നാൾ പിതാമഹൻ  അഖീഖത്തറത്തിട്ടും, നുബുവ്വത്തിനു ശേഷം നബി ( സ ) വീണ്ടും അഖീഖത്തു നടത്തി.  ഇമാം ഥബ്റാനി, തഹാവി ( റ ) പോലുള്ളവർ പ്രബലമായിട്ടാണ് ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 
ഇതു നബിജന്മം ആഘോഷിക്കാനുള്ള തെളിവായി ഇമാമുമാർ ഉദ്ധരിക്കുകയും ചെയ്തു. 

 എന്നിട്ടും 'നദ് വത്തുകാർ' ചോദിക്കുന്നു : ''  23 കൊല്ലത്തെ നബി ജീവിതത്തിൽ നബിദിനാഘോഷത്തിനു  തെളിവുണ്ടോന്ന് " !!!

3 - നബി ജന്മത്തിൽ സന്തോഷിക്കണമെന്നുണ്ടെങ്കിൽ നബി ( സ  ) പൂർവ പ്രവാചകന്മാരുടെ ജന്മത്തിൽ സന്തോഷിച്ചു കാണിക്കണമത്രേ !!! 
ഈ ദുർവാശി പിടിക്കുന്ന നദ് വത്തുകാരന് എന്തിന്റെ സൂക്കേടാണ്? 

4 - ഇസ്ലാമിക പ്രമാണങ്ങളിൽ ഏതെങ്കിലുമൊന്നിൽ അടിസ്ഥാനം തെളിഞ്ഞ ഒരു കാര്യം, പക്ഷേ നദ് വത്തുകാരന്  സ്വീകാര്യമാവണമെങ്കിൽ നബിയുടെ നാലു ഖലീഫമാരും ഭാര്യമാരും മക്കളും അതു ചെയ്തു എന്നു കൂടി രേഖ ബോധിക്കണമത്രേ.

 അതെ സമയം ജുമുഅ ഖുതുബയുടെ ഭാഷ, തറാവീഹ്, മുത്വലാഖ്‌, വെള്ളിയാഴ്ചയിലെ രണ്ടു ബാങ്ക്, ഇസ്തിഗാസ  പോലുള്ളതിലൊന്നും സഹാബത്തിന്റെ വാക്കോ പ്രവൃത്തിയോ സ്വീകരിക്കാൻ ഇവർ തയ്യാറുമല്ല!!
ഓന്തിനെ പോലെ എത്ര പെട്ടെന്നാണ് ഇവർ നിറം മാറുന്നത്!!!

5 - ജുമുഅക്ക് മുമ്പായി റവാത്തിബ് സുന്നത്തു നബി ചെയ്‌തതായിട്ടോ, ഖലീഫമാരോ പ്രവാചക പത്നിമാരോ നിർവ ഹിച്ചതായിട്ടോ കാണുന്നില്ല. എന്നാലും അതു സുന്നത്താണ്. എന്ത് കൊണ്ടെന്നാൽ നബിയുടെ തന്നെ ഒരു ഹദീസിന്റെ വ്യാപ്തിയിൽ  അതുൾപെടുമെന്നും, ളുഹ്‌റ്‌ നിസ്കാരത്തിനോടുള്ള ഖിയാസ് അതിനു തെളിവാണെന്നും ഇമാം നവവി മജ്‌മൂഇൽ രേഖപ്പെടുത്തുന്നു. 

ഇസ്‌ലാമിൽ ഒരു കാര്യം -അതു ഇബാദത്താകട്ടെ അല്ലാത്തതാകട്ടെ- തെളിയാൻ ചിലപ്പോൾ ഒരു ഖിയാസ് മതിയാകും. നബിയിൽ നിന്നോ സഹാബത്തിൽ നിന്നോ അവർ നേരിട്ടു അതു ചെയ്തതായി രേഖ വന്നുകൊള്ളണമെന്നില്ല. 

നബിയുടെയോ ഖുലഫാഇന്റെയോ കാലത്തു പള്ളികൾക്കു മിഹ്‌റാബ് ഇല്ലായിരുന്നു. എന്നാൽ പിന്നീട് മിഹ്‌റാബ്  ആരംഭിച്ചു. മിഹ്‌റാബ് "ബിദ്‌അത്തുൻ  ഹസനത്" ആയി മുസ്ലിംകൾ നടപ്പിലാക്കി. 
ഇന്നിപ്പോൾ ഒരു പള്ളിയുടെ വേർതിരിവ്/ തിരിച്ചറിവ് തന്നെ മിഹ്‌റാബായിരിക്കുന്നു. ആളുകൾ പുണ്യം പ്രതീക്ഷിച്ചു തന്നെയാണ് മിഹ്‌റാബ് നിർമ്മിക്കുന്നത്. നദ് വത്തുകാരും തഥൈവ. പക്ഷേ അതു അനാചാരമല്ലല്ലോ.  എന്നാലോ നബിയും ഖുലഫാഉം ചെയ്തിട്ടുമില്ല.

 ആയതിനാൽ മുജകൾ അവരുടെ പള്ളികളിലെ മിഹ്‌റാബുകൾ പൊളിക്കാൻ 'രഥയാത്രയും കർസേവയും' ചെയ്‌തോളൂ. 

6 -അപ്പോൾ എന്താണ്  "ബിദ്അത്"? 

كل بدعة ضلالة
( എല്ലാ ബിദ്അത്തും പിഴച്ചതാണ് ) എന്ന പ്രസിദ്ധമായ നബിവചനത്തിനു രണ്ടു ഉപാധികൾ നബി ( സ ) തന്നെ നൽകിയിട്ടുണ്ട്. അവയിതാണ് :
من أحدث في أمرنا هذا ما ليس منه فهو رد 
( നമ്മുടെ കാര്യത്തിൽ വല്ലവനും 'മത വിരുദ്ധമായ'തിനെ  'പുതുതാക്കി'യാൽ അതു തള്ളപ്പെടേണ്ടതാണ്. ) ( ബുഖാരി ). 
നോക്കൂ രണ്ടുപാധികളാണിതിലുള്ളത് :-
1 - നബിക്കു ശേഷം ഉണ്ടായതാവുക
 2 - പ്രമാണ വിരുദ്ധമാവുക. 

അപ്പോൾ ഒരു പിൽക്കാല കാര്യം പ്രമാണ വിരുദ്ധമല്ലെങ്കിൽ അനാചാരമല്ല എന്നു നബി ( സ ) തന്നെ പഠിപ്പിച്ചിരിക്കുകയാണ്. 

ഉദാഹരണം : "മദ്രസ പഠനം". 
"പ്രത്യേക സിലബസ്, സമയം, നിബന്ധന, പരീക്ഷ, കാലയളവ്, പ്രായം എന്നിങ്ങനെ നിശ്ചയിച്ചു ഖുർആനും മതവും പഠിക്കൽ" എന്ന മദ്രസ പഠനം പിൽക്കാലത്തു വന്ന സമ്പ്രദായമാണ്. പക്ഷേ പ്രമാണ വിരുദ്ധമല്ലാത്തതിനാൽ അതു അനാചാരമാകുന്ന ബിദ്അത്തല്ല. 

7 - പ്രമാണ വിരുദ്ധമല്ലാത്ത കാര്യം അതു പുണ്യ കർമമാവട്ടെ, പൊതു കാര്യമാവട്ടെ വാജിബ്, സുന്നത്ത്, മുബാഹ് എന്നീ വിധികളിലാണ് വരിക. കറാഹത്തോ ഹറാമോ ആകില്ല എന്നതാണ് വാസ്തവം. 

ഇത്രയും വിശദീകരിച്ചത് ഇമാം ശാഫിഈ ( റ ) മുതൽ ഇക്കാലലമത്രയുമുള്ള ഇമാമുമാർ രേഖപ്പെടുത്തിയ പരമാർത്ഥങ്ങളാണ്. 

8 - എല്ലാ കൊല്ലവും ജൂണിൽ വിദ്യാർത്ഥികൾക്ക് പഠനോപകാരണങ്ങൾ വിതരണം ചെയ്യുന്ന വ്യക്തികൾ, സംഘടനകൾ,  സ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽ എമ്പാടുമുണ്ട്. അതെല്ലാം പിൽകാലത്തുള്ളതാണ് എന്നു പറഞ്ഞു തള്ളാൻ പറ്റുമോ? ഇല്ല. കാരണം അതു ഇസ്‌ലാമിന്റെ മൗലിക വിധിയിൽ ഉൾപ്പെട്ടതാണ്.  ഉത്തമ നൂറ്റാണ്ടിൽ ഇതില്ലെന്നു പറഞ്ഞു നദ് വത്തുകാർ ജൂൺ മാസത്തിൽ എതിർപ്പുമായി വന്നുകൂടായ്കയില്ല. അവരെ സൂക്ഷിക്കുക. 

9 - വിശുദ്ധ ഖുർആൻ 
3 : 31 ൽ അല്ലാഹുവിനെ "സ്നേഹിക്കുന്നുവെങ്കിൽ നബിയെ പിൻപറ്റണ"മെന്നു  അരുളിയത് നബിദിനാഘോഷത്തിനു എതിരാണ് പോലും!!! നദ് വത്തുകാരുടെ മറ്റൊരു വിഢിത്തമാണിത്. 

'അല്ലാഹുവിനെ സ്നേഹിക്കുന്നു'വെങ്കിൽ നബിയെ 'പിൻപറ്റണം' എന്നാണു ആയത്തിൽ  ഉള്ളത്. 

അതേസമയം  'നബിയെ സ്നേഹിക്കുന്നു'വെങ്കിൽ  എന്തൊക്കെ വേണം എന്നുള്ളത് മറ്റൊരു വിഷയമാണ്. അതു ഇക്കൂട്ടർക്ക് തിരിച്ചറിയാതെ പോയി. 

 ആയത്തിന്റെ പ്രതിപാദ്യം പോലും ചിന്തിക്കാത്തവരോടെന്തു പറയാൻ? 

10 - സ്നേഹത്തിന്റെ അനുബന്ധമാണ് ഇത്തിബാഉ. സ്‌നേഹവും ഇത്തിബാഉം ഒന്നല്ല.

 പലവട്ടം കള്ളുകുടിച്ചു പ്രഹരമേറ്റിരുന്ന ഒരു സഹാബിയെ ഒരു ദിവസം, വേറൊരു സഹാബി ആക്ഷേപിച്ചപ്പോൾ നബി വിലക്കി കൊണ്ടു പറഞ്ഞു : 
"അയാൾ അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നയാളാണ്". ( ബുഖാരി ). നോക്കൂ, 
അമലു കൊണ്ടു ഉയർന്നില്ലെങ്കിലും മഹബ്ബത്തു കൊണ്ടു, "ആരെയാണോ സ്നേഹിക്കുന്നത് അവരോടൊപ്പമാകാൻ കഴിയുമെന്ന" നബിയുടെ പ്രതിവചനം കേട്ടു സഹാബിമാർ സന്തോഷിച്ചതിന് അവർ കാരണം പറഞ്ഞതും ഇതു തന്നെയായിരുന്നു. 

11 - "ദീൻ പൂർത്തിയാക്കി" എന്നതിന്റെ താല്പര്യം പോലും നദ് വത്തുകാർക്ക്   എന്താണെന്നു മനസ്സിലായിട്ടില്ല.

 സ്വർഗത്തിലേക്ക് അടുപ്പിക്കുന്ന എല്ലാം നബി  ( സ ) നേരിട്ട് ചെയ്തിട്ടുണ്ടെന്നാണ് ഇവർ പറയുന്നത്. ഖുർആൻ, നബിയുടെ വാക്ക്, പ്രവൃത്തി, സമ്മതം, മുജ്തഹിദുകളുടെ ഇജ്മാഉ, ഈ പ്രമാണങ്ങളോടുള്ള ഖിയാസ് ഇവയിലേതെങ്കിലും ഒന്നു കൊണ്ടു തെളിഞ്ഞാലും ദീൻ തന്നെയാണ്. 

കച്ചവടം, കൃഷി പോലുള്ളവ കൂലി കിട്ടുന്ന ഏർപ്പാടുകളാണ്. എന്നല്ല, സമൂഹത്തിനു ആവശ്യമായ എല്ലാ തൊഴിലുകളും പുണ്യ കാര്യങ്ങളാണ്. പക്ഷേ ഇന്നുള്ള  കൃഷിയും, കച്ചവടങ്ങളും മറ്റും  നബി നേരിട്ട് ചെയ്തു കാണിച്ചു തന്നിട്ടുണ്ടോ? ഒരിക്കലുമില്ല. എന്നാലോ അവ മതവിരുദ്ധമല്ലതാനും. കാരണം അവ അടിസ്ഥാനപരമായി പ്രമാണ വിരുദ്ധമല്ല. അതു കൊണ്ടു അവ അനാചാരങ്ങളുമല്ല. 

12 - ഇവിടെ നദ് വത്തുകാരുടെ ഒരു മണ്ടൻ ചോദ്യമുണ്ട്. 'കൃഷിയും കച്ചവടമൊന്നും  ഇബാദത്തല്ലല്ലോ; ഇബാദത്തുകൾ മാത്രമാണ് പുണ്യ കർമങ്ങൾ, പുണ്യ കർമ്മങ്ങളിലേ ബിദ്അതുണ്ടാകൂ എന്ന് '.

 ഇസ്‌ലാമിനെ കേവലം ആരാധനകളിൽ തളച്ചിട്ടതു കൊണ്ടാണ് നദ് വത്തുകാർക്കു ഈ അബദ്ധം പിണഞ്ഞത്. സദഖ, ദുആ, പരോപകാരം, മദ്ഹ് ചെയ്യൽ, അനുസ്മരണം, അനുഗ്രഹത്തിന് ശുക്‌റ്‌ ചെയ്യൽ, നബിയുടെ മേൽ സലാത്ത് ചൊല്ലൽ, ഭാര്യാമക്കൾക്കു ചിലവ് ചെയ്യൽ, കുടുംബ ബന്ധം പുലർത്തൽ ഇത്യാദി  പുണ്യ കർമങ്ങൾക്ക് ഏക രൂപമില്ല. 

 സുബ്ഹി നിസ്കാരം പോലെ നിശ്ചിത രൂപം നിയമമാക്കപ്പെട്ട  കർമങ്ങളലല്ല അവ. നബി ചെയ്തതും നമ്മളായിട്ട് ചെയ്യുന്നതുമൊക്കെ അവയിൽ  പുണ്യങ്ങളാണ്.  
"നല്ലതല്ലേ എന്നു വിചാരിച്ചു സുബ്ഹിന്റെ റക്അത് നാലാക്കാമോ" എന്നു ചോദിച്ചു നടക്കുന്ന എത്രയെത്ര നദ് വത്തുകാരെ നമ്മുടെ പ്രാന്ത പ്രദേശങ്ങളിൽ കാണാം. അവർക്കു ഈ പ്രാഥമിക തത്വം ആരാണ് തബ്‌ലീഗ് ചെയ്യുക? ( എത്തിച്ചു കൊടുക്കുക? )

 13 - നബിദിനാഘോഷത്തിനെ അനാചാരമായ  ബിദ്അത്താക്കാൻ വേണ്ടി ബിദ്അത്തിന്റെ നിർവചനം തന്നെ പുതിയതായി നിർമിക്കുകയാണ് നദ് വത്തുകാർ ആദ്യം ചെയ്തത്.  "പില്കാലത്തുണ്ടായ പുണ്യ പ്രവർത്തനങ്ങൾ" എന്ന നിർവചനവുമായി ഊരു ചുറ്റുകയാണ് അവർ. യഥാർത്ഥത്തിൽ നിർവചനത്തിൽ പോലും ബിദ്‌അത്തുണ്ടാക്കിയിരിക്കുകയാണ് ഇക്കൂട്ടർ. 

14 - "നബിയുടെ വഫാത്തു റബീഉൽ അവ്വൽ 12 നാണെന്ന് അവിതർക്കിതമായതിനാൽ അന്നു സന്തോഷിക്കരുത്. അന്നു കൊല്ലംകൊല്ലം ദുഖിക്കണം, 'ഇന്നാലില്ലാഹി.....റാജിഊൻ' എന്ന ദിക്ർ ചൊല്ലണം" എന്നൊക്കെയാണ് ഇപ്പോൾ വഹാബികൾ പറയുന്നത്. 

എന്നാൽ ചോദിക്കട്ടെ : സഹാബികളോ താബിഉകളോ ഇമാമുകളോ ഇങ്ങനെ വർഷാവർഷം റബീഉൽ അവ്വൽ വരുമ്പോൾ ദുഖമാചരിച്ചിരുന്നോ?  ദുഃഖം ഇസ്‌ലാമിൽ  ആചരിക്കാനുള്ളതാണോ?  

15 - നബിയുടെ വഫാത്തു എന്നാണെന്നുള്ളതിൽ ധാരാളം ഭിന്നാഭിപ്രാങ്ങളാണുള്ളത്. റബീഉൽ അവ്വൽ 1,2,11,12,13 എന്നിങ്ങനെ പല വീക്ഷണങ്ങളുണ്ട്. ഇമാം ഹാഫിസ് അസ്ഖലാനി ഫത്ഹുൽ ബാരിയിൽ പ്രബലപ്പെടുത്തിയത് "രണ്ടിനാണെന്നാണ്".

 ഇതൊന്നും അറിയാത്ത നദ് വത്തുകാർ ദുഖമാചരിച്ചിട്ടു  എന്തിനുള്ള പുറപ്പാടിലാണ്? 

16 - നബിയുടെ പ്രബോധന കാലഘട്ടം ( 40 വയസ്സു മുതൽ 60 വരെ ) മാത്രമേ ഉമ്മത്തിനു അവലംബിക്കാനുള്ളൂ, അതു വരേയ്ക്കും ജന്മത്തിലടക്കം നബി കേവലം സാധാരണക്കാരൻ മാത്രമാണ് , നബി ജന്മം 'തിരുജന്മ'മല്ല എന്ന വിശ്വാസമാണ് നദ് വത്തു വഹാബികളെ നബിദിനാഘോഷ വിരോധികളാക്കിയിട്ടുള്ളത്. 

17 - നബിദിനാഘോഷം ഷിയാ നിർമ്മിതിയാണെന്ന്  നദ് വത്തുകാർ പ്രചരിപ്പിക്കുന്നു. ഇതിനു അവരുടെ അവലംബമാണെങ്കിലോ  ആധുനിക വഹാബീ എഴുത്തുകാരുടെ രചനകളും. എന്നാൽ ആധികാരിക റഫറൻസുകളൊക്കെയും അവരെ തള്ളുകയാണ് ചെയ്തിട്ടുള്ളത്. 

18 - "കേരള മുസ്‌ലിം സമുദായത്തിന് രക്ഷകരായതു, യമനിൽ നിന്നും ബുഖാറയിൽ നിന്നും ഇവിടെയെത്തിയ സയ്യിദുമാരാണെന്നും, പിന്നീട് വന്ന സൈനുദ്ദീൻ മഖ്ദൂം ഈ ഉമ്മത്തിനു മഹാരക്ഷകനാണെന്നും", നദ് വത്തുകാർ തങ്ങളുടെ  നവോത്‌ഥാന നായകനായി അവതരിപ്പിക്കുന്ന സനാഉല്ല മക്തി തങ്ങൾ പോലും തന്റെ "നാരിനരാഭിചാരി" എന്ന കൃതിയിൽ എഴുതിയിട്ടുണ്ട്. ആ മഖ്ദൂം ( റ ) ആണ് മൻഖൂസ് മൗലിദിന്റെ കർത്താവ്. അതിൽ ശിർക്കുണ്ടത്രെ. അതിൽ ശിർക് പോയിട്ട് തെറ്റായ ഒരു പരാമർശം പോലും തെളിയിക്കാൻ 'നദ് വത്തുകാർ'ക് സാധ്യമല്ല. സലാത്തും സലാമും മദ്ഹുന്നബിയും നബിയോടുള്ള ആവലാതിയും ഇസ്‌ലാം കീർത്തിച്ച കാര്യങ്ങളാണെന്ന് സൂര്യപ്രകാശം പോലെ തെളിഞ്ഞതാണ്. 

19 - 
സൂറത്തു യൂനുസിലെ 58 - ം സൂക്തത്തിൽ "അല്ലാഹുവിന്റെ ഫള്ൽ കൊണ്ടും റഹ്മത്തു കൊണ്ടും സന്തോഷിക്കണമെന്നു" പറഞ്ഞതിൽ 'റഹ്‍മത്തു' കൊണ്ട് ഉദ്ദേശ്യം നബി ( സ ) യാണെന്ന് പറയുന്നത് തെറ്റാണെന്നു നദ് വത്തുകാർ വിശ്വസിക്കുന്നു. 
എന്നാൽ അദ്ദുർറുൽ മൻസൂർ, റൂഹുൽ മആനി, ബഹ്‌റുൽ മുഹീത് എന്തിനേറെ വഹാബീ ആചാര്യൻ റഷീദ് രിളയുടെ തഫ്സീറുൽ മനാറിൽ വരെ രേഖപ്പെടുത്തിയത് "റഹ്‍മത്തു കൊണ്ട് ഉദ്ദേശ്യം  നബി ( സ ) യാണെ"ന്നാണ്. അതോടൊപ്പം മറ്റു തഫ്സീറുകളുമുണ്ട്. പക്ഷേ അതു കാണാനുള്ള  കണ്ണ് നദ് വത്തുകർക്കില്ലാതെ പോയതെന്തു കൊണ്ടാണ്? 

20 - സ്നേഹം പ്രകടിപ്പിക്കാൻ വേണ്ടിയും  അനുസ്മരണാർത്ഥവും  മൃഗത്തിനെ അറുത്തു വിതരണം ചെയ്യുന്നതിന് സുന്നികൾ,  നബി ( സ ) ഖദീജ ബീവിയുടെ പേരിൽ ആടിനെ അറുത്തു വിതരണം ചെയ്തത് തെളിവ് പറയാറുണ്ട്. അപ്പോൾ നദവത്തുകാർ ചോദിക്കും : "അതു ജന്മദിനത്തിനായിരുന്നോ എന്നു". 
എന്താണ് വിഷയം, എന്തിനാണ് തെളിവുദ്ധരിച്ചത് ഇതൊന്നും ചിന്തിക്കാൻ കഴിയാത്ത, ബൗദ്ധികമായി ഡവലപ്മെൻറ് ഇല്ലാത്ത ജനറേഷൻ ആയി നദ് വത്തുകാർ പരിണമിച്ചു എന്നതിന്റെ മികച്ച ഉദാഹരണമാണിത്. 

21 - നബിയുടെ മദ്ഹ് നടത്താൻ സദസ്സുകൾ ഉണ്ടാക്കുക, പ്രോഗ്രാം നടത്തുക തുടങ്ങിയതിനു,  സഹാബികൾ നബിയെ മദ്ഹ് ചെയ്തതും അതിനു വേണ്ടി ഖലീഫ ഉമറിന്റെ കാലത്തു മദീന പള്ളിയിൽ ഹൽഖ കെട്ടിയിരുന്നതും നാം ഉദ്ധരിക്കുമ്പോൾ നദ് വത്തുകാരന്റെ ചോദ്യം : 'അതു ശത്രുക്കളോട് കവിതയിൽ മറുപടി പറഞ്ഞതല്ലേ' എന്നു.  "പോയി ചരിത്രം പഠിച്ചു വാ" എന്നാണു നദവതുകാരനോട് അതിനെ കുറിച്ചു  പറയാനുള്ളത്. 

22 - നവവി ഇമാമിന്റെ ഉസ്താത് ഇമാം അബൂ ശാമ ( ഹി. 596 - 665 ), ബുഖാരിയുടെ വ്യഖ്യാതാവ് ഇമാം ഇബ്നു ഹജറിൽ അസ്ഖലാനി, ശിഷ്യൻ ഇമാം സഖാവി, ഇമാം സുയൂഥി ( റ ) തുടങ്ങിയ പരശ്ശതം ഇമാമുമാർ നബിദിനാഘോഷത്തെ മുക്തഖണ്ഡം പ്രശംസിച്ചവരാണ്. ഇബ്നു ഹജറിൽ ഹൈതമിയെ പോലുള്ള അവരുടെ ശ്രിംഖല വിശാലമാണ്.

 ഇമാം ഇബ്നു ഹജറിൽ അസ്ഖലാനി പറഞ്ഞത്, "നബിദിനാഘോഷത്തിൽ അടിസ്ഥാനപരമായി നടത്തുന്ന കാര്യങ്ങൾ ( ജനങ്ങൾ സംഗമിക്കുക, നബിയുടെ മദ്ഹഹുകൾ ആലപിക്കുക, നബിയെ വാഴ്ത്തുക, ഖുർആൻ ഓതുക തുടങ്ങിയവ ) നല്ല ആചാരമാണെന്നും അതിലേക്കു കൂട്ടികൊടുക്കുന്ന മറ്റു  കാര്യങ്ങളിൽ ഇസ്‌ലാം അംഗീകരിച്ചവ  നല്ലതാണെന്നും അല്ലാത്തവ പാടില്ലാത്തതാണെന്നും" എന്നാണ്.
 എന്നാൽ ഇബ്നു ഹജറിൽ അസ്ഖലാനിയെ കുറിച്ചു,   ഇബ്നു ഹജറിൽ ഹൈതമി എന്നെഴുതിയ ശേഷം, ഹൈത്തമി നബിദിനാഘോഷത്തെ  "അനാചാരം" എന്നു പറഞ്ഞിട്ടുണ്ടെന്നും അതു സുയൂഥിയുടെ ഹാവിയിൽ ഉദ്ധരിച്ചിട്ടുണ്ടെന്നും നദ് വത്തുകാർ ലഖുലേഖ ഇറക്കി കൊണ്ടിരിക്കുന്നു. 

 അവർക്കാറിയില്ലല്ലോ ഹൈത്തമി, സുയൂഥിയുടെ പിൽകാലക്കാരനാണെന്ന്.  സുയൂഥിയാണെങ്കിലോ അസ്ഖലാനിയുടെ പിൻഗാമിയും. 

ഹൈത്തമിയുടെ വാക്കുകൾ മുൻഗാമിയായ സുയൂഥിയുടെ "ഹാവി"യിൽ ഉണ്ടാവില്ലെന്ന് പക്ഷേ കൂപമണ്ഡൂപങ്ങൾക്കു അറിയില്ലല്ലോ. 

23 - അവസാനമായി,  നദ് വത്തുകാരോട് രണ്ടു  ചോദ്യം. 

1 - 'മയ്യിത്തിനെ ഖബറിൽ കിടത്തി മൂട് കല്ലു വച്ചശേഷം മീസാൻ കുത്തുന്നതിനു മുമ്പായി 
اللهم ثبته عند السؤال.......وارحمه
എന്ന പഞ്ച വാക്യങ്ങൾ - ഒരാൾ ചൊല്ലി മറ്റുള്ളവർ ഏറ്റു ചൊല്ലുന്ന -  "തസ്ബീത്" എന്ന ആചാരം ചെയ്യാറുണ്ടല്ലോ. ഇതു റസൂലോ സഹാബത്തോ ഭാര്യമാരോ ഉത്തമ നൂറ്റാണ്ടുകാരോ നിങ്ങളുടെ കെ എം മൗലവിയോ നടത്തിയിട്ടുണ്ടോ? 

( ഖബറടക്കൽ കഴിഞ്ഞിട്ടു ചെയ്യാനുള്ള  'തസ്ബീത്തി'ന്റെ ഹദീസ് കൊണ്ടുവന്നു ,  പെടാൻ നിൽക്കരുതെന്നു നദവത്തുകാരോട് ഇപ്പോഴേ ഓർമ്മപ്പെടുത്തുന്നു. )

2 -
1920 മുതൽ 1950 വരെ സുന്നികളേക്കാളുപരി നബിദിനം ആഘോഷിച്ച, ആഘോഷിപ്പിച്ച, റബീഉൽ അവ്വൽ പവിത്ര മാസമെന്നും മൗലിദിന്റെ  സദസ്സ് പുണ്യ സദസ്സാണെന്നും ലോക മുസ്ലിംകൾ നബിദിനം ആഘോഷിക്കുന്നവരാണെന്നും അതു ഈമാനിന്റെ ഭാഗമാണെന്നും അതോടൊപ്പം നബിയെ കൂടുതൽ പരിചയപ്പെടുത്താൻ മലയാളത്തിൽ കൂടിയും  പ്രകീർത്തന സദസ്സുകളുണ്ടാക്കണമെന്നും പറഞ്ഞിരുന്ന നിങ്ങൾ സ്വർഗക്കാരും, 
എന്നാൽ നബിദിനാഘോഷക്കാരായ  സുന്നികൾ നരകക്കാരും എന്ന നിങ്ങളുടെ  ഇരട്ടത്താപ്പിന്റെ ന്യായം എന്താണ്? 

1950 നു ശേഷം നബിദിനാഘോഷം കുറേകാലം ശിർക്കായും, ഇപ്പോൾ ബിദ്അത്തായും നിങ്ങൾ കളം മാറാനുണ്ടായ സാഹചര്യവും അതു കൊണ്ടു നിങ്ങൾക്കുണ്ടായ നേട്ടവും എന്താണ്?