ലോട്ടറി നിഷിദ്ധമായ ചൂതാട്ടം


എന്താണ് ലോട്ടറി
വിലപിടിപ്പുള്ള സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ടിക്കറ്റുകള്‍ വില്‍പ്പന നടത്തി നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കന്ന നമ്പറിന്റെ ടിക്കറ്റ് വാങ്ങിയവര്‍ക്ക് മാത്രം സമ്മാനം ലഭിക്കുന്ന ഇടപാടാണ് ലോട്ടറി.

എങ്ങനെ ഹറാമാകുന്നു
ഇത് ഇസ്ലാം നിഷിദ്ധമാക്കിയ ചൂതാട്ട(മൈസിര്‍)വുമായി ഏറെ സാദൃശ്യമുണ്ട്. മൈസിറിനെ ചൂതാട്ടം(ഖിമാര്‍) എന്നാണ് മഹാന്മാരായ ഖുര്‍ആന്‍ വ്യാഖാതാക്കള്‍ വിശദീകരിക്കുന്നത്.

“മൈസിര്‍ ചൂതാട്ടമാണ്.” ജാഹിലിയ്യാകാലത്ത് നിലനിന്നിരുന്ന മൈസിറി(ചൂതാട്ടം)നെ മഹാന്മാര്‍ വിശദീകരിക്കുന്നത് കാണുക: ഈ ചൂതാട്ട രീതിയെ ഇങ്ങനെ സംഗ്രഹിക്കാം:”ഒരു ഒട്ടകത്തെ അറുത്ത് ഇരുപത്തിയെട്ട് ഓഹരിയാക്കി വീതിക്കുന്നു. ശേഷം ശകുനം നോക്കുന്ന പത്ത് അമ്പുകളെടുത്ത് അതിലെ മൂന്നെണ്ണത്തിന് പൂജ്യം എന്നിടുന്നു. ബക്കി എണ്ണത്തിന് ഏഴ് വരെ നമ്പറിടുന്നു. ഈ അമ്പുകള്‍ ഒരു ഇടയാളനെ ഏല്‍പ്പിക്കുന്നു. അദ്ദേഹം ഓരോരുത്തരുടെ പേര് പറഞ്ഞ് ഓരോ അമ്പും എടുക്കുന്നു. ആ അമ്പിലുള്ള നമ്പറനുസരിച്ച് അവന് മാംസം ലഭിക്കുന്നു. പൂജ്യം ലഭിക്കുന്നവര്‍ക്ക് ഒന്നും ലഭിക്കില്ല. അവര്‍ ആ ഒട്ടകത്തിന്റെ മുഴുവന്‍ പണവും എടുക്കണം.”

ഈ ചൂതാട്ടത്തെ ഖുര്‍ആന്‍ ശക്തമായ രീതിയില്‍ നിഷേധിച്ചു. ലോട്ടറിയും ഇതുപോലെയുള്ള ഒരു ചൂതാട്ടമാണ്. ചൂതാട്ടത്തിന്(ഖിമാര്‍)മഹാന്മാര്‍ നല്‍കുന്ന വിശദീകരണം കാണുക: “ലാഭത്തിനും നഷ്ടത്തിനും സാധ്യതയുള്ള എല്ലാ കളിയും ചൂതാട്ടമാണ്”. ഇവിടെ ലോട്ടറിയില്‍ എല്ലാവരും ലാഭത്തെയും നഷ്ടത്തെയും പ്രതീക്ഷിക്കുന്നു. മാത്രമല്ല, സമ്മാനം ലഭിക്കാത്തവന് അവന്റെ ടിക്കറ്റിന്റെ പണം നഷ്ടമാവുകയും ചെയ്യുന്നു.

“ജയിച്ചവന് എടുക്കാമെന്ന വ്യവസ്ഥയില്‍ രണ്ടുപേരും പണം ചെലവാക്കുന്നു. അതും ചൂതാട്ടം തന്നെയാണ്”. ഖുര്‍ആന്‍ പറയുന്നത് കാണുക:

“സത്യവിശ്വാസികളെ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്ണാസ്ത്രങ്ങളുമെല്ലാം പൈശാചികമായ മ്ളേച്ചവൃത്തികളില്‍ പെട്ടതാകുന്നു. അതിനാല്‍ അവയൊക്കെയും പാടെ നിങ്ങള്‍ വര്‍ജ്ജിക്കുക”.

കാരുണ്യയും ഹറാമ് തന്നെ


കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ലാഭവിഹിതെം ഉപയോഗിക്കുന്നത് കൊണ്ട് ലോട്ടറി ഹലാലാണെന്ന് ധരിച്ചവരുണ്ട്.  അത് തെറ്റായ ധാരണയാണ്.
കാരണം അറബികളുടെ ചൂതാട്ടവും  ഇങ്ങനെയായിരുന്നു: ഒരൊട്ടകത്തിന് വില നിശ്ചയിച്ച് അതിനെ അറുത്ത് 28 ഓഹരിയാക്കുന്നു. എന്നിട്ട് പത്ത് അമ്പുകളെടുത്ത് അതില്‍ ഏഴെണ്ണത്തിന്മേല്‍ ഒന്നുമുതല്‍ ഏഴു വരെ അക്കങ്ങള്‍ ഇടും. മൂന്നെണ്ണം നമ്പറില്ലാത്തതായിരിക്കും. എന്നിട്ട് ഒരു മധ്യസ്ഥന്‍ അമ്പുകളെല്ലാം ഒരു കുറ്റിയിലിട്ട് കശക്കി കളിയില്‍ പങ്കെടുക്കുന്ന ഓരോരുത്തരെയും വിളിച്ച് ഓരോ അമ്പെടുക്കുന്നു. അങ്ങനെ ഓരോരുത്തരുടെയും പേരില്‍ വന്ന അമ്പുകളുടെ നമ്പര്‍ അനുസരിച്ച് അവര്‍ മാംസത്തില്‍ അവകാശികളാണ്. നമ്പറില്ലാത്ത നറുക്ക് ആര്‍ക്ക് ലഭിച്ചുവോ അവര്‍ക്ക് മാംസത്തില്‍ ഓഹരിയില്ലെന്നുമാത്രമല്ല, ഒട്ടകത്തിന്റെ മുഴുവന്‍ വിലയും അവര്‍ കൊടുക്കുകയും ചെയ്യണം. ഈ മാംസം അവര്‍ സാധുക്കള്‍ക്ക് വിതരണം ചെയ്യും. ഇങ്ങനെയായിരുന്നു അവരുടെ ചൂതാട്ടം.

സാധുക്കള്‍ക്ക് വിതരണം ചെയ്യാനായിരുന്നു അറബികള്‍ ചൂത് കളിച്ചിരുന്നത്. അപ്പോള്‍ അറബികളുടെ ചൂത് കളിയും ഇന്നത്തെ കാരുണ്യ ലോട്ടറയും ഒന്ന് തന്നെ. ഇത് പോലെ ചില ഉപകാരങ്ങള്‍ ഉണ്ടെന്ന് അംഗീകരിച്ച് കൊണ്ട് തന്നെയാണ് ഖുര്‍ആന്‍ ചൂത് കളി നിരോധിച്ചത്.